നിർണായക മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ട്വന്റി 20 പരമ്പരയില്‍ ഓസ്ട്രേലിയയുടെ തിരിച്ച് വരവ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ സൂര്യകുമാറിനെയും സംഘത്തെയും അഞ്ച് വിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറിക്ക് (123*) ഗ്ലെൻ മാക്സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ (104*)യാണ് കങ്കാരുക്കള്‍ മറുപടി പറഞ്ഞത്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
വമ്പൻ വിജയലക്ഷ്യത്തിലേക്ക് കടന്നാക്രമിച്ച് കൊണ്ടായിരുന്നു ഓസ്ട്രേലിയയുടെ തുടക്കം. ഏകദിന ലോകകപ്പ് ഫൈനലിന്റെ ബാക്കിയെന്നോണം ട്രാവിസ് ഹെഡ് (35) ഇന്ത്യൻ ബൗളര്‍മാരെ പരീക്ഷിച്ചു. ആരോൺ ഹാര്‍ഡിയെ പുറത്താക്കി കൊണ്ട് അര്‍ഷ്ദീപ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. പിന്നാലെ ഹെഡഡ്ഡിനെയും ജോഷ് ഇംഗ്ലസിനെയും പുറത്താക്കി സൂര്യയും പിള്ളാരും കളം പിടിച്ചു. എന്നാല്‍, സ്റ്റോയിനിസും ഗ്ലെൻ മാക്സ്വെല്ലും ഒന്നിച്ചതോടെ കങ്കാരുകള്‍ ഉണര്‍ന്നു. ഒറ്റക്കൊമ്പനായി തകര്‍ത്തടിച്ച മാക്സ്വെല് ഓസീസിന് പരമ്പരയിലെ ആദ്യ ജയം സമ്മാനിച്ചു.