കേരളവും ക്യൂബയും സംയുക്തമായി സംഘടിപ്പിക്കുന്ന ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന് നവംബർ 16ന് തിരുവനന്തപുരത്ത് തിരിതെളിയും. ലാറ്റിനമേരിക്കന്‍ വിപ്ലവകാരി ചെ ഗുവേരയുടെ പേരിലാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദമായ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 20 വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ചെസ് ഫെസ്റ്റിവല്‍ നവംബർ 16ന് മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും. കായിക-യുവജനകാര്യ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസത്തെ മത്സരങ്ങൾ ജിമ്മി ജോർജ് സ്റ്റേഡിയത്തിലും തുടർന്നുള്ള ദിവസരങ്ങളിലെ മത്സരങ്ങൾ ഹയാത്ത് റീജൻസിയിൽ പ്രത്യേക സജ്ജീകരിച്ച വേദിയിൽ അരങ്ങേറും.
ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ് മാസറ്റർമാരും ഇന്റർനാഷനൽ മാസ്റ്റർമാരും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാരും പങ്കെടുക്കുന്ന മത്സരങ്ങളിൽ വിവിധ മത്സരങ്ങളിൽ വിജയികളായ 64 കേരള ചെസ് താരങ്ങളും മത്സരിക്കും. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്നാണ് നിര്‍വഹിക്കുക