കൂടൽ മാണിക്യ ക്ഷേത്രത്തിൽ കഴകം ജോലിയ്ക്ക് താനിനി ഇല്ലെന്ന് ജാതിവിവേചനത്തിന് ഇരയായ ബാലു. ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമാനുസരണമാണ് തന്നെ ജോലിക്ക് നിയോഗിച്ചത്. ഈ തസ്തികയ്ക്കുള്ള പരീക്ഷ എഴുതുമ്പോൾ ഇത്തരത്തിൽ ഒരു പ്രതിസന്ധി ഉണ്ടാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ബാലു പറഞ്ഞു. കഴകം ജോലിയിൽ നിന്നും തന്നെ മാറ്റി പകരം തന്ന ഓഫിസ് ജോലികൾക്കാണങ്കിൽ താൻ വരാമെന്നും ബാലു പറഞ്ഞു.
ഈഴവ സമുദായാംഗമായ ബാലുവിനെ കഴകം ജോലിക്ക് നിർത്തിയതിനെ തുടർന്ന് തന്ത്രിമാർ പ്രതിഷേധിച്ച് പൂജാദികർമങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് ചർച്ചക്ക് വിളിച്ച് പരിഹാരമെന്ന നിലയിൽ കഴകത്തിൽ നിന്ന് ബാലുവിനെ മാറ്റി പകരം ഓഫിസ് ജോലി നൽകിയത്. ദേവസ്വം മന്ത്രിയും ബോർഡും ബാലുവിനെ കഴകം ജോലിക്കു തന്നെ നിയമിക്കുമെന്ന നിലപാടറിയിച്ചപ്പോൾ തങ്ങൾ പൂജകൾ നിർത്തുമെന്നു തന്ത്രിമാരും പറയുന്നു.
ഇത്തരം സാഹചര്യം ക്ഷേത്രത്തിൽ ഉണ്ടാകരുതെന്നും അതിനു കാരണക്കാരനാകാൻ താനില്ലെന്നുമാണ് ബാലുവിൻ്റെ നിലപാട്. കഴകം ജോലിക്കു പകരമായി തന്ന ഓഫിസ് ജോലികൾ തുടർന്നും ചെയ്യാൻ താൻ തയ്യാറാണെന്നും ബാലു പറയുന്നു.