മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന മുൻ ചീഫ് വിപ് പി സി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് ഉത്തരവ് നൽകും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. പി സി ജോർജിൻ്റെ ആരോഗ്യ നില വഷളായിരിക്കുകയാണന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യേണ്ടതുണ്ടെന്നും അതിനായി ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
ജാമ്യ വ്യവസ്ഥകൾ പി സി ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് ചൂണ്ടികാട്ടി പ്രൊസിക്യൂഷൻ ജാമ്യം നൽകുന്നതിനെ എതിർക്കുകയായിരുന്നു. എന്നാൽ വിചാരണയിൽ പി സി ജോർജ് കുറ്റം ചെയ്തതായി തെളിഞ്ഞാൽ ശിക്ഷിക്കാമെന്നും അഭിഭാഷകൻ പറഞ്ഞു. പൊതുപ്രവർത്തകർക്ക് ധാരാളം കേസുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണന്നും ഇതും അതുപോലെയാണനും പി സി ജോർജിൻ്റെ അഭിഭാഷകൻ വാദിച്ചു. പി സി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് എന്തെങ്കിലും തെളിവ് കയ്യിൽ ഉണ്ടോയെന്നും മതവിദ്വേഷ പരാമർശ കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായ സാഹചര്യമാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ ആവശ്യമുന്നയിച്ചത്.
എന്നാൽ പി സി ജോർജ് സമാനമായ കുറ്റകൃത്യം നേരത്തേയും ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 30 വർഷം നിയമസഭാംഗമായിരുന്ന ആയിരുന്ന വ്യക്തി ആണ് പി സി ജോർജ്. മത സൗഹാർദ്ദം തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിതന്നും പ്രോസിക്യൂട്ടർ വാദിച്ചു. മുൻകൂർ ജാമ്യത്തിനു പോയപ്പോൾ തന്നെ ഹൈക്കോടതിയിൽ ഇതു ബോധ്യപ്പെടുത്തിയതുമാണ്. ഇത്തരം പ്രസ്താവനകൾ സമൂഹത്തിന് തെറ്റായ സന്ദേശം മാത്രമാകും നൽകുക. ഇത്തരം കാര്യങ്ങൾ എല്ലാം കൂടി പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
റിമാൻ്റിലായതിനു പിന്നാലെ ഇ സി ജി യിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ അന്നു നിർദേശിച്ചത്. നിലവിൽ ജോർജിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം മാത്രമേ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.