തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ പ്രതിയുടെ മൊഴിയിൽ അടിമുടി ദുരൂഹതയുള്ളതായി പൊലീസ്. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് ഇന്നലെ രാത്രി വൈകി പൊലീസ് പറഞ്ഞത്. തൻ്റെ പിതാവിന് 75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാൻ മൊഴി നൽകിയിരിക്കുന്നത്. കടത്തെ ചൊല്ലി വീട്ടിൽ ഇന്നലെ തർക്കം നടന്നുവെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് താൻ പറഞ്ഞതായും അഫാൻ രാത്രി വൈകി പൊലിസിന് മൊഴി നൽകിയതായാണ് വിവരം.
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് ഇപ്പോൾ മൊഴി നൽകിയിരിയുന്നത്. വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്‍റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ വലിയ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും താൻ പോയെന്നും അവിടെയും തര്‍ക്കമുണ്ടായി എന്നു മാത്രമല്ല സഹായം ചോദിച്ചിട്ട് ആരും നൽകിയില്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. പ്രതിയുടെ മാതാവുമായാണ് ആദ്യം തര്‍ക്കമുണ്ടായത്. ആദ്യം മാതാവിന്‍റെ കഴുത്ത് ഞെരിച്ചു കൊന്നു. ഇതിനുശേഷം താൻ മരിക്കാൻ തീരുമാനിച്ചു.
ഇതിനു ശേഷമാണ് എല്ലാവരേയും വക വരുത്താൻ തീരമാനിച്ചത്. അതേസമയം, പ്രതിയുടെ പെണ്‍സുഹൃത്തിനെ ഇന്നലെ വൈകിട്ടാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുന്നതന്നും പ്രതി പറയുന്നുണ്ട്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് വെഞ്ഞാറമൂടിലെ വീട്ടിൽ നിന്ന് പ്രതിയുടെ കൂട്ടുകാരിയായ ഫര്‍സാന പോയതെന്ന് പഞ്ചായത്തംഗം പറയുന്നു. ട്യൂഷൻ ക്ലാസുണ്ട് എന്ന കാരണം പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പി ജി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ഫര്‍സാന.
പിതാവിന്‍റെ മാതാവിനെ കണ്ടും സഹായം ചോദിച്ചെങ്കിലും തന്നില്ലെന്നും അതിനാൽ അവരെയും വകവരുത്താൻ തീരുമാനിച്ചുവെന്നും അതിനുശേഷം സ്വയം ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. പിതാവിന്‍റെ മാതാവിനെ കൊലപ്പെടുത്തിയശേഷം അവരുടെ മാലയും മോഷ്ടിച്ചെടുത്തിരുന്നു. ഇതിനുശേഷം പിതാവിന്‍റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. ഈ കൊലപാതകങ്ങള്‍ക്കുശേഷമാണ് പെൺ സുഹൃത്തിന്നെ വിളിച്ചു കൊണ്ട് വന്നതനുമാണ് പ്രതിയുടെ മൊഴി. ഇതിനിടെ വീണ്ടും വീട്ടിൽ തര്‍ക്കമുണ്ടായതായും പറയുന്നു. അതിനു ശേഷമാണ് പ്രതി സ്വന്തം സഹോദരനെയും കൂട്ടികാരിയായ പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയതും മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതും. വെട്ടേറ്റ മാതാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോളജ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ചയാളാണ് പ്രതി അഫിനെന്നും പൊലീസ് പറയുന്നു.