അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ ഇസ്രയേൽ പൗരൻ പിടിയിൽ. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇസ്രയേലിൽ നിന്നും കുമരകത്ത് എത്തിയ ഡേവിഡും ഭാര്യയും തേക്കടിയിലേക്ക് പോകുമ്പോഴാണ് പൊലീസ് പിടിയിലായത്.
യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്ന് മുണ്ടക്കയത്ത് വച്ച് ഡേവിഡിനെ പിടികൂടുകയായിരുന്നു. ഇന്റലിജൻസും, എൻഐഎയും, പൊലീസും ഇയാളെ ചോദ്യം ചെയ്തു. കേരളത്തിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങൾ അറിയില്ലായിരുന്നു എന്നാണ് ഇയാൾ പൊലീസിന് നൽകിയ വിശദീകരണം.
മലയിലും കാടുകളിലും പോകുമ്പോൾ ഉപയോഗിക്കുന്നതിനായാണ് ഫോൺ കൈയയിൽ വച്ചതെന്നാണ് ഡേവിഡ് പൊലീസിനോട് പറഞ്ഞത്. ഫോൺ ദുബായിൽ നിന്നും വാങ്ങിയതാണെന്നാണ് വിവരം. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ ഡേവിഡിനെ വിട്ടയച്ചു.