അഞ്ച് വർഷത്തിന് ശേഷം റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആർബിഐയുടെ ആറംഗ പണനയ നിർമിതി സമിതിയുടേതാണ് (മോണിറ്ററി പോളിസി കമ്മിറ്റി, എംപിസി) തീരുമാനം. 0.25 ശതമാനം പലിശഭാരമാണ് കുറച്ചത്. ഇതോടെ 6.5ൽ നിന്നും റിപ്പോ നിരക്ക് 6.25 ആയി കുറഞ്ഞു.
റിപ്പോ നിരക്ക് കുറഞ്ഞതിന്റെ ഭാഗമായി ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് റിപ്പോ നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചത്. സഞ്ജയ് ഗവർണറായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി അഞ്ചിനായിരുന്നു മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന യോഗം ആരംഭിച്ചത്.
2020 മെയ്‌യിലായിരുന്നു റിപ്പോ നിരക്ക് അവസാനമായി കുറച്ചത്. അതിന് ശേഷമുള്ള ഓരോ യോഗത്തിലും നിരക്ക് വർധിപ്പിക്കുകയായിരുന്നു. 2024 ഡിസംബറിലായിരുന്നു അവസാനം യോഗം ചേർന്നത്.