പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണ് 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് ഇന്നു വൈകിട്ട് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആൻ ഗ്രേസ് (16), അലീന (16) എന്നിവർ നേരത്തെ മരിച്ചിരുന്നു.
ശനിയാഴ്ച പള്ളി തിരുനാളാഘോഷത്തിൽ പങ്കെടുക്കാനായി പീച്ചിയിൽ തെക്കേക്കുളം പുളിയൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകളും ഇവരുടെ സഹപാഠിയുമായ ഹിമയുടെ വീട്ടിൽ എത്തിയതായിരുന്നു ആൻ ഗ്രേസും അലീനയും എറിനും. ഉച്ചയ്ക്കുശേഷം ജലസംഭരണി കാണാൻ പോയ ഇവർ പാറയിൽ നിന്നു കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഹിമയുടെ സഹോദരി നിമയും (12) അപകടത്തിൽപ്പെട്ടു. നിമയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്