മദ്യ നയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത സി ബി ഐ നടപടിയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. കെജരിവാളിന്റെ അറസ്റ്റ് നീതീകരിക്കാനാവാത്തതാണെന്ന് ജസ്റ്റിസ് ഉജ്വല്‍ ഭൂയാന്‍ വിധിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അറസ്റ്റ് നിയമപരമാണെന്ന് ജസ്റ്റിസ് സൂര്യകാന്തും അഭിപ്രായപ്പെട്ടു.
കെജരിവാളിനെ അറസ്റ്റ് ചെയ്ത സി ബി ഐ നടപടിയെ ജസ്‌റ്റിസ് ഉജ്വല്‍ ഭുയന്‍ രൂക്ഷമായി വിമര്‍ശിച്ചു. കേസ് എടുത്ത് 22 മാസമായിട്ടും സി ബി ഐക്ക് അറ്സ്റ്റ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ഇ ഡി അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് കേസില്‍ സി ബി ഐ അറസ്റ്റിലേക്ക് നീങ്ങിയത്. ഇത്തരം നടപടി അറസ്റ്റിനെക്കുറിച്ച് ഗുരതരമായ ചോദ്യം ഉയര്‍ത്തുമെന്നും അറസ്റ്റിന്റെ ആവശ്യകത തൃപ്തികരമല്ലെന്നും ജസ്റ്റിസ് ഉജ്വല്‍ ഭൂയാന്‍ വിധിയില്‍ ചൂണ്ടിക്കാട്ടി.
കെജരിവാളിൻ്റെ അറസ്റ്റിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല. സി ബി ഐ രാജ്യത്തെ വലിയ അന്വേഷണ ഏജന്‍സിയാണെങ്കിലും ഈ കേസിന്റെ കാര്യത്തില്‍ ശരിയായ രീതിയില്‍ അല്ല അന്വേഷണം നടന്നിരിക്കുന്നതെന്നും ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ ചുണ്ടിക്കാട്ടി. സി ബി ഐ കൂട്ടിലടച്ച തത്തയെ പോലെയാകരുതെന്ന സുപ്രധാനമായ നിരീക്ഷണവും അദ്ദേഹം നടത്തി.
എന്നാല്‍ അറസ്റ്റ് നിയമപരമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇഡിയുടെ കേസില്‍ അറസ്റ്റിലായ ഒരാളെ അതേക്കുറ്റത്തിന്റെ പേരില്‍ മറ്റൊരു അന്വേഷണ ഏജന്‍സിക്ക് അറസ്റ്റ് ചെയ്യാന്‍ സി ആര്‍ പി സിയുടെ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് വിധിയില്‍ ചൂണ്ടിക്കാട്ടി.
അതസമയം, മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണ് സി ബി ഐ കെജരിവാളിനെ അറസ്റ്റ് ചെയ്തത്. കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ ഓഗസ്റ്റ് 14ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സി ബി ഐയില്‍നിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു. ആറ് മാസത്തിന് ശേഷമാണ് കെജരിവാള്‍ ജയില്‍മോചിതനാകുന്നത്. സത്യം ജയിച്ചെന്ന് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു.