ഇടതുപക്ഷ മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എം ആർ അജിത് കുമാറിനെതിരെ സി പി ഐ യുടെ കടുത്ത നീക്കങ്ങൾ ഇന്ന് യോഗത്തിലുണ്ടാകും. മറ്റു ഘടക കക്ഷികളും സമീപകാല വിഷയങ്ങളിൽ അസംതൃപ്തരാണന്നതും യോഗത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് യോഗം ചേരുന്നത്.
ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പി എം ആർ അജിത് കുമാറിനെ ആഭ്യന്തര ചുമതലയിൽ നിന്നു മാറ്റാത്തത്തിൽ കടുത്ത എതിർപ്പാണ് മിക്ക ഘടക കക്ഷികൾക്കുമുള്ളത്. പി വി അൻവറിൻ്റെ നിലപാടുകളുടെ തുടർച്ചയെന്ന വണ്ണം മലപ്പുറത്തു നിന്ന് പൊലിസ് മേധാവി ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥരെ ആകമാനം മാറ്റിയിട്ടുണ്ട്.
മലപ്പുറം മോഡലിൽ ഒരു മാറ്റം ഉന്നത തലത്തിലും ചിലപ്പോൾ ഇന്നത്തെ എൽ ഡി എഫ് യോഗശേഷം മുഖ്യമന്ത്രി നടപ്പിലാക്കി കൂടെന്നുമില്ല. ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്നും ഇ പി ജയരാജനെ മാറ്റി ടി പി രാമകൃഷ്ണൻ വന്നതിനു ശേഷമുള്ള ആദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ ഇടതു മുന്നണി യോഗത്തിനുണ്ട്