കൊല്‍ക്കത്തയിലെ ഹൗറ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പ്രസൂണ്‍ ബാനര്‍ജിയെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ ഇളയ സഹോദരന്‍ സ്വപന്‍ ബാനര്‍ജിയുമായുള്ള എല്ലാം ബന്ധവും അവസാനിപ്പിച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ആളുകള്‍ വളരും തോറും അവരുടെ ആര്‍ത്തി വര്‍ധിക്കുകയാണ്. തങ്ങളുടെ കുടുംബത്തില്‍ 32 പേരുണ്ട്.
ഇനി മുതല്‍ അവനെ തന്റെ കുടുംബത്തിലെ അംഗമായി കണക്കാക്കുന്നില്ല, ഇന്നു മുതല്‍ ആരും അവനെ തന്റെ സഹോദരനായി പരിചയപ്പെടുത്തേണ്ടതില്ലെന്നും മമത പറയുന്നു.സഹോദരനുമായുളള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കാന്‍ താന്‍ തീരുമാനിച്ചതായും മമത പറഞ്ഞു. പ്രസൂണ്‍ ബാനര്‍ജി അര്‍ജുന അവാര്‍ഡ് ജേതാവാണ്, ഹൗറയില്‍ പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയാണെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.ഹൗറയില്‍ പ്രസൂണ്‍ ബാനര്‍ജിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ മമതയുടെ ഇളയ സഹോദരന്‍ സ്വപന്‍ രംഗത്തുവന്നിരുന്നു. ‘ഹൗറ ലോക്സഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ താന്‍ തൃപ്തനല്ല.
പ്രസൂണ്‍ ബാനര്‍ജി മികച്ച സ്ഥാനാര്‍ത്ഥിയല്ല. കഴിവുള്ള പലരെയും അവണിച്ചു. അവിടെ ഇതിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമായിരുന്നു’ സ്വപന്‍ പറഞ്ഞു. അതേസമയം, താന്‍ ബി ജെ പിയില്‍ ചേരുമെന്ന ഊഹാപോഹങ്ങളും അദ്ദേഹം നിഷേധിച്ചുമുന്‍ ഫുട്‌ബോള്‍ താരമായ പ്രസൂണ്‍ ബാനര്‍ജി ഹൗറ സീറ്റില്‍ നിന്ന് രണ്ടു തവണ ലോക്‌സഭയില്‍ എത്തിയിരുന്നു. ഇത്തവണ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാന്‍, കീര്‍ത്തി ആസാദ്, നടി രചന ബാനര്‍ജി എന്നിവരുള്‍പ്പെടെ പുതുമുഖങ്ങളെ അണിനിരത്തിയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. സിറ്റിംഗ് എം പിയായ നുസ്രത്ത് ജഹാനെ ഒഴിവാക്കുകയും ചെയ്തു.