ഭാര്യയ്ക്ക് വേണ്ടി വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് സന്ദേശം നൽകിയ യുവാവ് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയാണ് അറസ്റ്റിലായത്.ഫെബ്രുവരി 24നായിരുന്നു സംഭവം. 167 യാത്രക്കാരുമായി മുംബയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആകാശ് എയർലൈൻസ് പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് ബോംബ് ഭീഷണി എത്തിയത്.വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസും ഉൾപ്പെടെയുള്ളവരെ എയർലൈൻ അധികൃതർ വിവരം അറിയിച്ചു.
ക്യാപ്റ്റൻ എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി) വിവരം അറിയിച്ചു. ലോക്കൽ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്),ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയർപോർട്ട് പൊലീസും സംഭവസ്ഥലത്തെത്തി. യാത്രക്കാരെ ഒഴിപ്പിച്ചതിനു പുറമെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ ഫോൺ കോൾ വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. മണിക്കൂറുകൾ വൈകി അർദ്ധരാത്രിയോടെയാണ് വിമാനം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.
എയർലൈൻസ് ജീവനക്കാരൻ നൽകിയ പരാതി അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവം പുറത്തുവന്നത്.താൻ ജോലി കഴിഞ്ഞിറങ്ങിയപ്പോൾ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ പ്രതിയെ അറിയിച്ചിരുന്നു. ഇവർ വിമാനത്താവളത്തിൽ എത്തിയെങ്കിലുംസമയം കഴിഞ്ഞതിനാൽ വിമാനത്തിൽ കയറാനായില്ല. തുടർന്നാണ് ഭർത്താവ് വ്യാജ സന്ദേശം നൽകിയത്. കുറ്റം തെളിഞ്ഞാൽ ഏഴു വർഷം വരെ തടവു ലഭിക്കാം