ബെംഗളുരു രാമേശ്വരം കഫേയിലെ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബിഎംടിസി ബസിൽ ഇരിക്കുന്ന ദൃശ്യമാണ് പുറത്തു വന്നത്. ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബോംബ് വച്ചശേഷം തിരികെ പോവുമ്പോൾ പ്രതി വസ്ത്രം മാറിയിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തി.
ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിരവധി ബിഎംടിസി ബസുകളില്‍ ഇയാള്‍ മാറിക്കയറിയിട്ടുണ്ടെന്ന് വ്യക്തമായി. ഇയാൾ കഫേയിൽ വന്നപ്പോൾ പത്ത് എന്നെഴുതിയ തൊപ്പി സമീപത്തെ ആരാധനാലയത്തിന് അടുത്ത് നിന്നും എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്. രാവിലെ 11.34ന് കഫെയിൽ പ്രവേശിച്ച പ്രതി 11.43 ന് പുറത്തേക്ക് പോവുകയും ചെയ്തു.
ബോംബ് അടങ്ങിയ ടിഫിൻ ക്യാരിയർ രാമേശ്വരം കഫേയിൽ വച്ച ശേഷം ഇയാൾ തിരികെ ഒരു കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങലും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.