വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതിയായ അഫാൻ്റെ പൊലിസ് കസ്റ്റഡി ഇന്നവസാനിക്കും. ഇന്നലെ അഫാനുമായി പാങ്ങോട് പൊലിസ് തെളിവെടുപ്പു നടത്തിയിരുന്നു. ഇന്ന് തൻ്റെ മാതാവിൻ്റെ മാതാവായ സൽമാബീവിയെ കൊന്ന കേസിലാണ് തെളിവെടുപ്പു നടത്തുന്നത്. കൊലയ്ക്കു ശേഷം ഇരയുടെ സ്വർണ മാല എടുത്തു പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കൊലപാതകങ്ങൾക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പു നടത്തും.
ഇന്നലെ, കൂടെപ്പിറപ്പിനേയും കാമുകിയേയും കൊല്ലുകയും പെറ്റമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത പേരുമലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മാതാവിൻ്റെ മാതാവായ സൽമാ ബീവിയെ കൊന്ന താഴേ പാങ്ങോടുള്ള വീട്ടിലും എത്തിച്ച് തെളിവെടുത്തിരുന്നു. കൂസലോ ഭയമോ കൂടാതെ ഉറ്റവരെ വകവരുത്തിയതെങ്ങനെയെന്ന് അഫാൻ വ്യക്തതയോടെ പൊലിസിനു പറഞ്ഞു കൊടുത്തു. തെളിവെടുക്കാൻ എത്തിച്ച എല്ലാ സ്ഥലങ്ങളിലും പാങ്ങോട് പൊലിസ് സ്‌റ്റേഷനിലും നാട്ടുകാരും മാധ്യമ പ്രവർത്തകരും കൂട്ടമായി എത്തിയിരുന്നു. കസ്റ്റഡി കാലാവധി ഇന്നു തീരുന്നതോടെ വൈകീട്ട് അഫാനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.