വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. അതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് സംഭവം. രക്തസമർദത്തിലെ വ്യതിയാനമാണ് തലകറക്കത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാനില്ലെന്ന് ഡോക്ടർമാരും അറിയിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തന്നെ മടക്കിക്കൊണ്ടുപോയി.
അഫാൻ നടത്തിയ കൂട്ടക്കൊലകൾ സംബന്ധിച്ച് പൊലീസ് ഇന്നു തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം ഇയാൾക്ക് അനുഭപ്പെട്ടത്. മാതാവിൻ്റെ അമ്മ സൽമാബീവിയുടെ കുടുംബവീട്ടിലും കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിലും പ്രതിയെ എത്തിച്ചാവും പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്നു ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്കു നയിച്ചത് കടബാധ്യത തന്നെയെന്ന മൊഴി അഫാൻ ആവർത്തിച്ചു പറഞ്ഞതായാണ് വിവരം.
അമ്മയുടെ അമ്മയായ സൽമാ ബീവിയോട് പലതവണ അഫാൻ സഹായം ചോദിച്ചിരുന്നു. അവർ ധരിച്ചിരുന്ന മാലയടക്കം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതു നല്‍കാത്തതിനാലാണ് കൊലപ്പെടുത്തിയതന്നാണ് അഫാന്‍ പറയുന്നത്. പ്രതിയെ നിരീക്ഷിക്കാൻ മുഴുവൻ സമയവും ജയിലിലെ ഉദ്യോഗസ്ഥരുമുണ്ട്. താൻ ആത്മഹത്യ ചെയ്യുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയത്. കുടുംബത്തിനുള്ള കടബാധ്യതയാണ് കൂട്ടക്കൊല നടത്താൻ കാരണമെന്നു തന്നെയാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞിരിക്കുന്നത്.