മാർക്കോ സിനിമ ടെലിവിഷൻ ചാനലുകളില്‍ പ്രദർശിപ്പിക്കുന്നതിനു ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വിലക്കേർപ്പെടുത്തി. ചിത്രം ടെലിവിഷൻ ചാനലുകളില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിലവിൽ നിഷേധിച്ചിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഒ ടി ടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസർക്കാരിനും കത്ത് അയച്ചിട്ടുണ്ട്.
മാർക്കോ എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നല്‍കിയിരിക്കുന്നത്. അതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. വയലൻസ് മുൻ നിർത്തി മാർക്കോയ്ക്ക് തിയേറ്റർ പ്രദർശനത്തിനു സർട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല എന്നതായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണമുണ്ട്.
സിനിമയിലെ രംഗങ്ങള്‍ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോള്‍ സാധാരണ നിലവിലില്ല. ഉള്ളടക്കത്തിനെ അടിസ്ഥാനപ്പെടുത്തി വിവിധ വിഭാഗങ്ങളായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നല്‍കുന്നതാണ് നിലവിലെ രീതി.
മാർക്കോ പോലെ വയലൻസ് കൂടുതലുള്ള ചിത്രങ്ങൾ കുട്ടികള്‍ കാണാതിരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ്. അവർക്കാണ് അക്കാര്യത്തില്‍ പൂർണ ഉത്തരവാദിത്തം. എ സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. വിഷയത്തിൽ പരാതി ലഭിച്ചാല്‍ തീയറ്ററുടമകളിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി ബി എഫ് സി) വ്യവസ്ഥയുമുണ്ട്.
മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന രീതിയില്‍ കൊട്ടിഘോഷിക്കപ്പെട്ട ചിത്രമാണ് മാർക്കോ. ചിത്രത്തിലെ പല രംഗങ്ങളും സിനിമ റിലീസായപ്പോൾ തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു.