ജോലിയിൽനിന്ന് പിരിച്ചുവിട്ടതിൻ്റെ വൈരാഗ്യത്തിൽ മുൻ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. മുണ്ടൂർ വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഗൾഫ് ഫസ്റ്റ് പെട്രോൾ പ്രോഡക്ടസ് ഇന്ത്യ ലിമിറ്റഡ് ഓയിൽ കമ്പനിയിലെ മുൻ ഡ്രൈവർ എളവള്ളി സ്വദേശി ടിറ്റോ തോമസ് (36) ആണ് കമ്പനിക്ക് തീയിട്ടത്. ഇയാൾ പേരാമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ മെഡിക്കൽ കോളജ് പോലീസിനെ കൈമാറി.
തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത് ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. കുന്ദംകുളം, തൃശൂർ,ഗുരുവായൂർ,ചാലക്കുടി,വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 8:45 ഓടെയാണ് തീ അണക്കാൻ സാധിച്ചത് അണക്കാൻ സാധിച്ചത്. ആളപായം ഇല്ല.
സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നു. സ്ഥാപനത്തിൽ മൂന്നരക്കോടിയുടെ നാശനഷ്ടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ഫയർ ഓഫീസർ എം എസ് സുധി, വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ ടി കെ നിതീഷ്, തൃശ്ശൂർ സ്റ്റേഷൻ ഓഫീസർ ബി വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.