മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ മുൻ എം എൽ എ പി സി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജോർജിന് ജാമ്യം അനുവദിച്ചത്. നിലവിൽ പി സി ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ജോർജിനു ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. എന്നാൽ എതിർപ്പ് അവഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിൽ പി സി ജോർജ് അറസ്റ്റിലായത്. റിമാൻ്റിലായതിനു പിന്നാലെ ഇ സി ജി പരിശോധിച്ചപ്പോൾ വ്യത്യാസം കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ജോർജിന്‍റെ ആരോഗ്യ നില പൂർണ തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാം എന്ന് തീരുമാനിക്കുന്നതിനിടയിലാണ് ജോർജിന് കോടതി ജാമ്യം അനുവദിച്ചത്.