തിരുവനന്തപുരം വെങ്ങാനൂർ നരുവാമൂട്ടിൽ വിദ്യാർഥി വീടിനുള്ളിൽ മരിച്ചനിലയിൽ. ഒമ്പതാം ക്ലാസ് വിദ്യാർഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. അലോക് നാദ് മുകളിലത്തെ നിലയിലെ മുറിയിലാണ് പതിവായി കിടക്കുന്നത്. ഇന്നലെ രാത്രി പതിവ് പോലെ കിടക്കാൻ പോയ അലോക് നാദ് ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതിരുന്നതിനെ തുടർന്ന് മുറിയിൽ പോയി നോക്കുമ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ അച്ഛൻ വിദേശത്താണ്.
അമ്മയും സഹോദരിയും അലോക് നാദിനെ അന്വേഷിച്ച് മുറിയിൽ എത്തിയപ്പോൾ കട്ടിലിൽ അനങ്ങാതെ കിടക്കുകയായിരുന്നു കുട്ടി. ഉടൻ തന്നെ നാട്ടുകാരെ വിളിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇതിനോടകം തന്നെ കുട്ടിയ്ക്ക് മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ ശരീരമാസകലം നീലനിറത്തിലാണ് കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് ഒരു മുറിവും ഉണ്ട്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴുത്തിൽ മുറിവ് എങ്ങനെ വന്നു എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിക്ക് കറന്റിൽ കളിക്കുന്ന ശീലമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. പ്ലഗിൽ കുത്തി കുട്ടി ലൈറ്റുകൾ കത്തിക്കുന്ന പതിവുണ്ട്. പൊലീസ് മുറി പരിശോധിക്കുമ്പോൾ വയറും മറ്റും പൊട്ടി കിടക്കുന്നത് കണ്ടിരുന്നു. അബദ്ധത്തിൽ ഷോക്കേറ്റതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.