ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ ഭഗവാനെ കാണാനുള്ള സംവിധാനം നടപ്പാക്കുന്നു. മീനമാസപൂജയ്ക്ക് നട തുറക്കുന്ന മാർച്ച് 14- ന് ഈ സംവിധാനം നിലവിൽവരും. പടികയറി ഇടത്തേക്കു തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ് ഇതോടെ ഒഴിവാകുന്നത്. കൊടിമരത്തിൻ്റെ ഇരുവശത്തു കൂടി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുരവഴി മുന്നോട്ടു പോകാവുന്ന രീതിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
ഇതോടെ ഭക്തർക്ക് ചുരുങ്ങിയത് 30 സെക്കൻഡ് സമയം ഭഗവാനെ വണങ്ങി പ്രാർത്ഥിക്കാനാകും എന്നാണ് കണക്കു കൂട്ടുന്നത്. ഫ്ലൈ ഓവർ വഴി സോപാനത്ത് എത്തുമ്പോൾ രണ്ടോ മൂന്നോ സെക്കൻഡ് മാത്രം ദർശനം കിട്ടുന്ന രീതിയും മാറും. പൊലീസുദ്യോഗസ്ഥർ ഭക്തരെ വേഗത്തിൽ ദർശനം നടത്തി വിടുന്നതും ഇതോടെ ഒഴിവാക്കാനാകും എന്നാണ് കണക്കു കൂട്ടുന്നത്.