പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്നു വാങ്ങാൻ പോയ 72 കാരി മരിച്ച നിലയിൽ. മലപ്പുറം ജില്ലയിലെ ചുങ്കത്തറയിലാണ് സംഭവം. പള്ളിക്കുത്ത് സ്വദേശിയായ തങ്കമ്മയാണ് പാൽ സൊസൈറ്റിക്കു സമീപമുള്ള ആൾ താമസമില്ലാതെ കിടന്ന വീട്ടുപറമ്പിലെ കുറ്റിച്ചെടികൾക്കിടയിൽ മരിച്ചു കിടന്നത്.
സർക്കാർ ആശുപത്രിയിൽ മരുന്നു വാങ്ങാൻ പോയ തങ്കമ്മയെ കാണാനില്ലെന്നു പറഞ്ഞ് ബന്ധുക്കൾ പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തങ്കമ്മ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ പൊലിസും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും തങ്കമ്മയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് പാൽ സൊസൈറ്റിക്കു സമീപം ഇവരെ കണ്ടതായി ചിലർ പറഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലിസെത്തി മൃതദേഹം പരിശോധിച്ചു. മുറിവുകളോ പാടുകളോ ഒന്നും തന്നെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ കഴിയൂ എന്ന് പൊലിസ് അറിയിച്ചു.