വില്പന വര്‍ധിപ്പിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായി കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ മദ്യവില്പന നടത്താന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തില്‍ രണ്ട് സ്റ്റേഷനുകളിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്.
ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വൈറ്റില, തൃപ്പൂണിത്തുറ വടക്കേകോട്ട സ്‌റ്റേഷനുകളെയാണ്. ബെവ്‌കോയുടെ ആവശ്യപ്രകാരം ഈ സ്റ്റേഷനുകളില്‍ കെ.എം.ആര്‍.എല്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം തന്നെ ഔട്ട്‌ലെറ്റ് തുടങ്ങാനാണ് നീക്കം. മദ്യം വില്ക്കുന്നതിന് എക്‌സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ടെണ്ടര്‍ പ്രകാരമായിരിക്കും മദ്യവില്പനശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക.
കൊച്ചി മെട്രോയെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്നതാണ് പുതിയ നീക്കം. കൂടുതല്‍ വരുമാനം വാടകയിനത്തില്‍ ലഭിക്കും. ഈ പദ്ധതി വിജയിച്ചാല്‍ മറ്റ് മെട്രോ സ്‌റ്റേഷനുകളിലും സമാനരീതിയിലുള്ള കൗണ്ടറുകള്‍ നല്‍കാന്‍ പദ്ധതിയുണ്ട്.