തൃശൂർ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിൻ്റെ ശാഖയില്‍ പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പതിനഞ്ചു ലക്ഷം രൂപ കൊള്ളയടിച്ച പ്രതി ഒടുവിൽ പൊലിസിൻ്റെ പിടിയിലായി. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 10ലക്ഷം രൂപയോളം കണ്ടെടുത്തിട്ടുമുണ്ട്.
കടംവീട്ടാനാണ് ബാങ്കു കൊള്ളയടിച്ചതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പൊലിസിനോട് പറഞ്ഞിട്ടുള്ളത്. തൃശൂര്‍ റൂറല്‍ പൊലീസാണ് റിജോയെ പിടികൂടിയത്. ഇയാൾ സ്കൂട്ടറില്‍ വരുന്നതിന്‍റേയും ബാങ്കിനുള്ളില്‍ കാട്ടിയ പരാക്രമത്തിന്‍റേയും എല്ലാം സി സി ടി വി ദൃശ്യങ്ങള്‍ നേരത്തേ തന്നെ പുറത്തു വന്നിരുന്നു. ഈ ദൃശ്യങ്ങളാണ് പൊലിസ് അന്വേഷണത്തില്‍ നിര്‍ണായകമായ പിടിവള്ളിയായത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. റിജോയ്ക്ക് അകത്തു നിന്നോ പുറത്തു നിന്നോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പൊലിസ് അന്വേഷിക്കുന്നുണ്ട്.