സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പകൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. മെയ് 10 വരെയാണ് സമയ ക്രമീകരണം വരുത്തിയിരിക്കുന്നത്. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് പുതിയ ക്രമീകരണം.
രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു മണി വരെയുള്ള സമയത്തിൽ എട്ടു മണിക്കൂറായാണ് സമയം ക്രമപ്പെടുത്തിയിരിക്കുന്നത്. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്നു മണിവരെ വിശ്രമം അനുവദിച്ചു. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്കു 12 മണിക്ക് അവസാനിക്കുന്ന വിധത്തിലും വൈകുന്നേരം മൂന്നു മണിക്ക് മണിക്ക് ആരംഭിക്കുന്ന തരത്തിലും ആണ് പുനക്രമീകരിച്ചിരിക്കുന്നത്.
ജില്ലാ ലേബർ ഓഫീസർമാർ, ഡെപ്യൂട്ടി ലേബർ ഓഫീസർമാർ, അസി ലേബർ ഓഫീസർമാർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് ജില്ലകളിൽ ദൈനംദിന പരിശോധന നടത്തും. കെട്ടിട – റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കും.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിലേറെ ഉയരമുള്ള സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.