മാറിയ സാഹചര്യത്തിൽ ഈ മാസം 12, 13 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസി പറഞ്ഞു. അമേരിക്കയിൽ എത്തുന്ന പ്രധാനമന്ത്രി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച നടത്തും. രണ്ടാം വട്ടം ട്രംപ് പ്രസിഡൻ്റായ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ഈ മാസം 10 ന് ഫ്രാൻസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി 12 ന് അവിടെ നിന്നാണ് അമേരിക്കയിലേക്കു പോകുന്നത്.
മോദിയുടെ യു എസ് സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ ഉണ്ടായേക്കുമെന്ന് വിദേശകാര്യ സെക്രട്ടറി തുടർന്നു പറഞ്ഞു. നിലവിലെ അന്താരാഷ്ട്ര ചട്ട പ്രകാരം തന്നെയാണ് വിമാനമിറങ്ങാനുള്ള അനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് മടക്കി അയക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്. ഏകദേശം 500 ഓളം പേരെ ഇനിയും ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് യു എസ് അറിയിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസി പറഞ്ഞു.