മോഷണ കേസ് പ്രതിയുമായി പൊലിസ് സ്വർണകടയിൽ എത്തിയത്, പ്രതി ആ കടയിൽ വിറ്റു എന്നു പറയപ്പെടുന്ന തൊണ്ടി മുതലിനെ കുറിച്ച് തെളിവെടുക്കാനായിരുന്നു. എന്നാൽ സ്വർണ്ണകടയുടമ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പൊലിസ് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ആലപ്പുഴ ജില്ലയിലെ മുഹമ്മ ജംഗ്ഷനിൽ രാജി ജുവലറി നടത്തിയിരുന്ന കാവുങ്കൽ രാധാകൃഷ്ണനാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കടയ്ക്കുള്ളിൽ തെളിവെടുപ്പ് നടക്കവേ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
മാഞ്ഞൂർ സ്വദേശി വർഗീസ് സേവ്യറിൻ്റെ വീട്ടിൽ നിന്നും കോലാനി സ്വദേശി സെൽവകുമാർ മോഷ്ടിച്ചെടുത്ത 20 പവൻ സ്വർണം തേടിയുള്ള അന്വേഷണത്തിലാണ് പൊലിസ് പ്രതിയുമായി രാജി ജുവലറിയിലുമെത്തിയത്. കട പൂട്ടി കിടന്നതിനാൽ ഉടമ രാധാകൃഷ്ണനെ പൊലിസ് വിളിച്ചു വരുത്തി ഉറപ്പിക്കുകയായായിരുന്നു. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് രാധാകൃഷ്ണൻ വിഷം കഴിച്ചത്. പൊലിസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
കേസിലെ പ്രതി 50കാരനായ സെൽവകുമാറിൻ്റെ പേരിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.