സ്വീഡനിലെ ഒറെബ്രോ നഗരത്തിലെ മുതിർന്നവർക്കായുള്ള വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. പഠിതാക്കളെയും ജീവനക്കാരെയും പൊലീസെത്തി ഒഴിപ്പിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാളാണ് വെടിയുതിർത്തതെന്ന് സംശയിക്കുന്നതായി സ്വീഡിഷ് പൊലീസ് പറഞ്ഞു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവമാണ് നടന്നതെന്നും പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു.
വെടിവെപ്പിനെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല, കുറ്റവാളി ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രണമത്തിന് തീവ്രവാദപ്രവർത്തനവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്ന് അധികൃതർ പറഞ്ഞു. സ്വീഡനിൽ സ്കൂളുകളിൽ സമീപ വർഷങ്ങളിലായി ഇത്തരത്തിൽ നിരവധി ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. കത്തികുത്തിലും മറ്റ് ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലും നിരവധി ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.