ചലച്ചിത്രതാരം ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂർ കസ്റ്റഡിയിൽ. വയനാട്ടിൽ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തിരുന്നു. സ്ത്രീകൾക്കുനേരെ അശ്ലീല പരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഉദ്‌ഘാടന ചടങ്ങിലായിരുന്നു ബോബി ചെമ്മണൂരിന്റെ അശ്ലീല പരാമർശം. തുടർന്ന് മറ്റൊരു ഉദ്‌ഘാടനത്തിന് ക്ഷണിച്ചെങ്കിലും നിരസിച്ചു. ഇതോടെ തുടർച്ചയായി അഭിമുഖത്തിൽ ഉൾപ്പെടെ മോശം പരാമർശങ്ങളുണ്ടായെന്നും പരാതിയിലുണ്ട്. ബോബിയുടെ തുടർച്ചയായുള്ള അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ പരാതി നൽകിയെന്ന് ഹണി റോസ് നവമാധ്യമത്തിൽ കുറിച്ചു.
‘‘ബോബിയുടെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെ പരാതികൾ പിറകെയുണ്ടാകും. ബോബി പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’’ –-ഹണി റോസ് നവമാധ്യമത്തിൽ കുറിച്ചു.
സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്നുകാട്ടി താരം നേരത്തേ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ കുമ്പളം നോർത്ത് സതീശപുരം വീട്ടിൽ ഷാജിയെ (60) കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഹണിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ സ്‌ത്രീവിരുദ്ധ കമന്റിട്ട മുപ്പതോളംപേർക്കെതിരെ കേസെടുത്തു. ഇവരിൽ 20 പേരെ തിരിച്ചറിഞ്ഞു. എന്നാൽ, അറസ്‌റ്റുണ്ടായതോടെ പലരും കമന്റ് നീക്കി. ചിലർ നവമാധ്യമ അക്കൗണ്ടുതന്നെ നീക്കിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഫെയ്‌സ്‌ബുക്ക് അധികൃതർക്ക് കത്ത് നൽകി.