കൊലപാതകക്കുറ്റം ചുമത്തി യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ ഇടപെടാൻ തയാറെന്ന് ഇറാൻ. മാനുഷിക പരിഗണനയിൽ സഹായിക്കാൻ തയാറാണെന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചു. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യമൻ പ്രസിഡന്റ് റാഷാദ് അൽ-അലിമി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
2018ലാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. അമ്മ പ്രേമകുമാരി അഞ്ച് മാസമായി സനയിലാണ്. ഇവർക്ക് സർക്കാർതലത്തിൽ ആവശ്യമായ പിന്തുണ ലഭിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്‌ദു മെഹ്‌ദിയുടെ കുടുംബത്തിന്റെ തീരുമാനമാണ് ഇനി പ്രധാനം. ഇവരുടെ ഗോത്രതലവന്മാരുടെ അഭിപ്രായവും നിർണായകം. മാപ്പ് നൽകാൻ ഇവർ തയ്യാറാകണമെങ്കിൽ രാഷ്‌ട്രീയ സമ്മർദം അനിവാര്യമാണെന്നിരിക്കെ കേന്ദ്രസർക്കാരാണ് ഇതിന് താൽപര്യമെടുക്കേണ്ടത്.