കാസർഗോഡ് ജില്ലയിലെ പൂച്ചക്കാട്, പ്രവാസി വ്യവസായിയായ അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ മന്ത്രവാദിനിയടക്കം നാലു പേർ അറസ്റ്റിലായി. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി ഷമീന, ഭർത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്. മന്ത്രവാദം നടത്തി ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി അബ്ദുൽ ഗഫൂറിൽ നിന്ന് 596 പവൻ സ്വർണ്ണം തട്ടിയെടുത്ത സംഘം ഇത് തിരിച്ച് നൽകാതിരിക്കാനായിരുന്നു കൊല നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം.
2023 ഏപ്രിൽ 14 നാണ് ഷാർജയിൽ ബിസിനസ് നടത്തുന്ന അബ്ദുൾ ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണ്ണം ഇരട്ടിപ്പിച്ച് നൽകുമെന്ന് ധരിപ്പിച്ച് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വച്ചാണ് സംഘം മന്ത്രവാദം നടത്തിയത്. ഭാര്യയേയും മക്കളെയും ബന്ധുവീട്ടിലേക്ക് പറഞ്ഞു വിട്ടായിരുന്നു മന്ത്രവാദം. സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് ബന്ധുക്കളിൽ നിന്നുൾപ്പെടെ വാങ്ങിയ സ്വർണ്ണമായിരുന്നു 596 പവൻ. മന്ത്രവാദത്തിന് തൊട്ടടുത്ത ദിവസമാണ് ഗഫൂറിനെ കട്ടിലിൽ നിന്ന് നിലത്തു വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്വാഭാവിക മരണമെന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ സ്വർണ്ണം നൽകിയ ബന്ധുക്കളുൾപ്പെടെ ഇതന്വേഷിച്ച് വന്നതോടെ സംശയം തോന്നിയ മകൻ നൽകിയ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് തലക്കു പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആഭിചാരക്രിയക്കിടെ സ്വർണ്ണം തട്ടിയെടുത്ത് ഗഫൂറിനെ തല ചുമരിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
ഗഫൂറിൻ്റെ കയ്യിൽ നിന്നു തട്ടിയെടുത്ത സ്വർണം ആയിഷയാണ് വിവിധ ജ്വല്ലറികളിൽ വിറ്റതെന്ന് പ്രതികൾ സമ്മതിച്ചതായി സൂചനയുണ്ട്. സംഘം കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.