മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കമായി. മോഹൻലാലും മമ്മൂട്ടിയും കാല്‍നൂറ്റാണ്ടിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോബോബനും നയന്‍താരയും കൂടി വേഷമിടുന്നുണ്ട്.
ചിത്രത്തിന് ശ്രീലങ്കയിൽ വച്ച് മോഹന്‍ലാലാണ് ദീപം തെളിയിച്ച് തുടക്കമിട്ടത്. സഹ നിർമാതാക്കളായ സുഭാഷ് മാനുവല്‍ സ്വിച്ച് ഓണും സി ആര്‍ സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു.
മോഹന്‍ലാല്‍ ഇതിനായി നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൂടി എത്തിയതോടെ മലയാളം കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.
ആൻ്റോ ജോസഫ് ഫിലിം കമ്പനിക്കായി ആന്റോ ജോസഫും അൽ താരി മൂവിസിനായി സി ആര്‍ സലിമും ബ്ലൂടൈഗേഴ്സ് ലണ്ടനായി സുഭാഷ് മാനുവലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ കൂടിയായ മഹേഷ് നാരായണൻ തന്നെയാണ് എഴുതുന്നതും. രാജേഷ് കൃഷ്ണയും സി വി സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാകും. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും