കണ്ണൂർ കളക്ടർക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം മൊഴി നൽകി. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലെ മലയാലപ്പുഴയിലുള്ള നവീൻ ബാബുവിൻ്റെ വീട്ടിൽ എത്തിയ പ്രത്യേക അന്വേഷണ സംഘത്തിനാണ് കുടുംബം മൊഴി നൽകിയത്. യാത്ര അയപ്പു ചടങ്ങിലുണ്ടായ വിഷയം, തുടർന്നുള്ള നവീൻ്റെ ആത്മഹത്യ, പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി നൽകി എന്നതടക്കം എല്ലാ സംഭവങ്ങളിലും ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന് കുടുംബം ആവർത്തിച്ച് മൊഴി നൽകി. നവീൻ്റെ ഭാര്യ മഞ്ജുഷ, മറ്റു കുടുംബാംഗങ്ങൾ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്.
നവീൻ ഉപയോഗിച്ചിരുന്ന മൊബയിൽ ഫോണിലെ കോൾ ലിസ്റ്റ് അന്വേഷണ സംഘം കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. ഫോണിൽ ബന്ധപ്പെട്ടവരെ സംബന്ധിച്ച് വ്യക്തത വരുത്താനായാണ് അന്വേഷണ സംഘം ഇങ്ങനെ ചെയ്തത്. പ്രത്യേക സംഘത്തിൻ്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് നവീൻ്റെ കുടുംബം കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു