ആലുവാ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷിനെ ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വടക്കാഞ്ചേരി പൊലിസാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്. കേസന്വേഷണ സംഘത്തിലെ എസ് പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
2001 ൽ നടന്ന ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ ഹോട്ടൽ മുറിയിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറി എന്നതാണ് മുകേഷിനെതിരെയുള്ള നടിയുടെ പരാതി.
അതേ സമയം മറ്റൊരു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ നടൻ സിദിഖിൻ്റെ മുൻ കൂർ ജാമ്യഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്നും കേസ് അന്വേഷണത്തിൽ താൻ പൂർണമായും സഹകരിക്കുന്നുണ്ടെന്നും സിദ്ദിഖ് ജാമ്യാപേക്ഷയിൽ പറയുന്നു.
എന്നാൽ സിദ്ദിഖ് ഒരു രീതിയിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയിൽ വാദിക്കും. സിദ്ദിഖിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണന്നും കോടതിയെ ധരിപ്പിക്കും. സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരിയും കക്ഷി ചേർന്നിട്ടുണ്ട്.