നവീൻ ബാബുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ഇന്ന് (ബുധൻ) പുലർച്ചെ ഒരു മണിയോടെ പത്തനംതിട്ടയിൽ നിന്നെത്തിയ ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ, കാസർഗോഡ് കളക്ടർ കെ ഇമ്പശേഖരൻ, സി പി എം നേതാക്കളായ എം വി ജയരാജൻ, ടി വി രാജേഷ്, വിവിധ സർവീസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആദരാഞ്ജലി നൽകി. കണ്ണൂർ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒരു സംഘവും പത്തനംതിട്ടയിലേക്ക് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
നവീൻ ബാബുവിൻ്റെ മരണത്തിൽ ഇന്നും വ്യാപകമായ പ്രതിഷേധം ഉണ്ടാകും. സംസ്ഥാനത്തെ റവന്യൂ ജീവനക്കാർ ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബി ജെ പി രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. നവീൻ ബാബുവിൻ്റെ ജന്മ സ്ഥലമായ പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഹർത്താലിന് കോൺഗ്രസും ആഹ്വാനം നൽകിയിട്ടുണ്ട്. നവീൻ ബാബുവിന് ഇനി ഏഴു മാസത്തെ സർവീസ് കൂടിയാണ് ബാക്കി ഉണ്ടായിരുന്നത്.