കോൺഗ്രസ് ചില ആൾക്കാരുടെ മാത്രം ഇഷ്ടങ്ങൾക്ക് വഴങ്ങരുതെന്നും വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും കെ പി സി സി യുടെ സോഷ്യൽ മീഡിയ കൺവീനർ സരിൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലുള്ള അതൃപ്തി പ്രകടപ്പിക്കുകയായിരുന്നു സരിൻ. പാർട്ടി കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പാലക്കാട് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുത്തു എന്ന വാർത്തകൾക്കു പിന്നാലെ പ്രതികരിക്കുകയായിരുന്നു സരിൻ.
സ്ഥാനാർത്ഥി നിർണയത്തിൽ പുന:പരിശോധന വേണമെന്നാവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗേക്കും രാഹുൽ ഗാന്ധിക്കും താൻ കത്തയച്ചതായും സരിൻ പറഞ്ഞു. നേതൃത്വത്തിന് ഇനിയും തിരുത്താൻ സമയമുണ്ട്, തിരുത്തിയില്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടമാവില്ലെന്നും രാഹുൽ ഗാന്ധി ആയിരിക്കുമെന്നും സരിൻ തുടർന്നു പറഞ്ഞു.
സി പി എം ൻ്റെ സ്ഥാനാർത്ഥിയായി ഒരു കുറ്റിച്ചൂലിനെ കൊണ്ടു നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കുക തന്നെ ചെയ്യും. അത് ആ പാർട്ടിയുടെ കെട്ടുറപ്പാണെന്നും സരിൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ ആക്ഷേപിച്ചു.