ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ ഡി ജി പിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ഇതോടൊപ്പം സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇവയിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും ടി പി രാമകൃഷ്ണൻ എം എൽ എ യുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ ഡി ജി പിക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും, ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജി സ്പര്‍ജന്‍ കുമാര്‍, തോംസണ്‍ ജോസ്, എ ഷാനവാസ്, എസ് പി എസ് മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രണ്ടു റിപ്പോര്‍ട്ടുകളും സംസ്ഥാന പോലീസ് മേധാവി ഒക്ടോബർ 5 ന് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.