ഓണാവധി കഴിഞ്ഞാലുടൻ എറണാകുളത്തെ കുണ്ടന്നൂർ – തേവര പാലം റോഡ് ജർമൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുക്കി പണിയുമെന്ന് സർക്കാരും കരാറുകാരനും കോടതിയിൽ ഉറപ്പു നൽകി. റോഡ് പൊട്ടി പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായന്നും സമയബന്ധിതവും ശാസ്ത്രീയവുമായി പുതുക്കി പണിയണമെന്നും ആവശ്യപ്പെട്ട് കോടതിയിലെത്തിയ പൊതുതാത്പര്യ ഹർജി സർക്കാരിൻ്റെ വാക്കിൻ്റെ അടിസ്ഥാനത്തിൽ തീർപ്പാക്കി.
ഈ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ ഹർജി തീർപ്പാക്കിയെങ്കിലും കൃത്യമായി പണി പൂർത്തിയാക്കിയില്ലെങ്കിലോ മറ്റെന്തെങ്കിലും പരാതിയോ ഉണ്ടെങ്കിൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി നിർദേശിച്ചു. പൊതുജനങ്ങൾ നിരന്തരം ഉപയോഗിക്കുന്ന റോഡിനെ സംബന്ധിച്ചുള്ള പരാതിക്കാരൻ്റെ ആശങ്കകൾ ന്യായമാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് മനു എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് വിലയിരുത്തുകയും ചെയ്തു.