ഓണക്കാലത്ത് കൃഷിവകുപ്പിന്റെ ഓണസമൃദ്ധി കർഷക ചന്തകൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. ഇന്നു മുതൽ 14 വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് നാടൻ / ജൈവ പഴം – പച്ചക്കറിക ഉത്പന്നങ്ങൾ ചന്തകളിൽ നിന്നു വാങ്ങാം.
കാർഷിക വികസനക്ഷേമ വകുപ്പിന്റെ 1,076 വിപണികൾ, ഹോർട്ടികോർപ്പിന്റെ 764 വിപണികൾ, വി എഫ് പി സി കെയുടെ 160 വിപണികൾ എന്നിങ്ങനെ 2,000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം സജ്ജമായിരിക്കുന്നത്.
കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങൾക്ക് മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനവും ജൈവ ഉത്പന്നങ്ങൾക്ക് 20 ശതമാനവും അധിക വില നൽകി സംഭരിക്കുന്നു. ചില്ലറ വ്യാപാര വിലയെക്കാൾ ഏകദേശം 30 ശതമാനം വരെ വിലക്കുറവിൽ പഴം – പച്ചക്കറികൾ വാങ്ങാൻ പൊതുജനങ്ങൾക്ക് സാധിക്കും. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിപണനം ന്യായവിലയ്ക്ക് ഉറപ്പാക്കി ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപന ശാലയും പ്രവർത്തിക്കുന്നുണ്ട്.
കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എന്ന വിശേഷണത്തോടെയാണ് കൃഷി വകുപ്പ് കർഷ ചന്തകൾ അവതരിപ്പിക്കുന്നത്.