തിരുവനന്തപുരം പാപ്പനംകോട് തീ പിടിച്ച് രണ്ടു പേർ മരിച്ച സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലിസ്. പാപ്പനംകോട് ടൗണിൻ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസിൻ്റെ ഓഫിസിലാണ് തീപിടുത്തമുണ്ടായി രണ്ടു പേർ കൊല്ലപ്പെട്ടത്. അതിലൊരാൾ സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണവിയാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തേയാൾ വൈഷ്ണവിയുമായി അകന്നു കഴിയുന്ന ഭർത്താവ് ബിനുകുമാർ ആണെന്നാണ് സാഹചര്യ തെളിവുകളിൽ നിന്ന് പൊലിസ് അനുമാനിക്കുന്നത്. ഇയാൾ തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ്.
സംഭവസ്ഥലത്ത് പെട്രോൾ, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യം ഉളളതായി ഫോറൻസിക് പരിശോധനയിൽ വെളിപ്പെട്ടിട്ടുണ്ട്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിയാനായി ഡി എൻ എ പരിശോധന നടന്നുവരികയാണ്. പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും സംഭവസ്ഥലത്തു നിന്നു കിട്ടിയിട്ടിട്ടുണ്ട്. വൈഷ്ണവിയെ കുത്തിയ ശേഷം ഇയാൾ തീ കത്തിച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു. ഒരു കത്തിയും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ മുതൽ വൈഷ്ണവിയുടെ ഭർത്താവായ ബിനുകുമാറിനെ പൊലിസ് അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല. ഇയാളുടെ മൊബയിൽ ഫോൺ സ്വിച് ഓഫുമാണ്. ഇതും മരിച്ചത് ബിനുവാകാം എന്ന സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. രാവിലെ ആരോ ന്യൂ ഇന്ത്യ അഷ്വറൻസിൻ്റെ ഓഫിസിൽ പ്രശ്നമുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതായി സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ ഉള്ളവരും പറയുന്നു.