എ ഡി ജി പി എം ആർ അജിത് കുമാർ, പത്തനംതിട്ടയിൽ നിന്നും ആരോപണത്തെ തുടർന്ന് സ്ഥലം മാറ്റിയ എസ് പി സുജിത് ദാസ് എന്നിവർക്കെതിരെ അന്വേഷണം നടത്തുന്നതിനായി ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ഡി ജി പി ഷെയ്ക് ദർവേഷ് സാഹിബ ജി സ്പർജൻ കുമാർ (ഐ ജി ,സൗത്ത് സോൺ & സിറ്റി പൊലിസ് കമ്മിഷണർ, തിരുവനന്തപുരം), തോംസൺ ജോസ് (ഡി ഐ ജി, തൃശൂർ റേഞ്ച്), എസ് മധുസൂദനൻ (എസ് പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ് പി, എസ് എസ് ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക.
ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
പി വി അൻവർ എം എൽ എ ഉന്നയിച്ച ആരോപണങ്ങളാവും മുഖ്യമായും അന്വേഷണ പരിധിയിൽ വരിക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായി എം എൽ എ മാരായ പി വി അൻവർ, കെ ടി ജലീൽ തുടങ്ങിയവർ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയ്ക്കു പോലും വന്നില്ല എന്നതാണ് വിവരം.
ഡി ജി പി ഒഴികെ അന്വേഷണ സംഘത്തിലുള്ളവരെല്ലാം തന്നെ എ ഡി ജി പി യുടെ താഴെ റാങ്കിലുള്ളവരാണ്. അന്വേഷിക്കേണ്ടത് മുതിർന്ന ഉദ്യോഗസ്ഥനായ എ ഡി ജി പി ക്കെതിരെയും, അതും ക്രമസമാധാന ചുമതലയുള്ള എം ആർ അജിത് കുമാറിനെ പോലൊരു അധികായനെതിരെയാണ് അന്വേഷണം നടത്തേണ്ടതെന്നതും വരും ദിവസങ്ങളിൽ ചർച്ചയായേക്കും