ഭാവസാന്ദ്രമായ അനശ്വര ഗാനങ്ങൾ മലയാളിക്ക് നൽകിയ തട്ടിൽ ആന്റണി ജോൺസൺ എന്ന മലയാളികളുടെ സ്വന്തം ജോൺസൺ മാസ്റ്റർ
നന്ദസുതാവര…. ,കുറു നിരയോ….., നീ നിറയൂ ജീവനിൽ പുളകമായ്…, മുത്തും മുടിപ്പൊന്നും…., മഞ്ഞിൽ ചേക്കേറും…, സുഖം ഒരു ഗ്രീഷ്മമിറങ്ങിയ…, മനസ്സിന്റെ മോഹം.., നവവർഷത്തിൻ രജനി…, സ്വർണ്ണമുകിലേ…, ഏതോ ജന്മ കല്പനയിൽ….., പൂകൊണ്ട് പൂ മൂടി…, കൂവരം കിളികൂട്…, ഗോപികെ നിൻ വിരൽ…., എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ.., കണ്ണുകളിൽ പൂവിരിയും…, ഏതോ സ്വപ്നം പോലെ….., പണ്ടൊരു കാട്ടിലൊരാൺ സിംഹം…, മഴവില്ലിൻ മലർ തേടി… , രാഗിണി രാഗരൂപിണി…, കരിമിഴി കുരുവികൾ…, മോഹം കൊണ്ട് ഞാൻ… , അന്തിപ്പൂമാനം…., അനുരാഗിണി…., ആകാശമാകെ…. , ആടിവാകാറ്റേ…., ആദ്യമായി കണ്ട നാൾ…, എത്രനേരമായി ഞാൻ…., രാജഹംസമേ…., എന്തേ കണ്ണനു കറുപ്പു നിറം…, ഒന്നു തൊടാനുള്ളിൽ…, സ്വപ്നം വെറുമൊരു സ്വപ്നം….. തുടങ്ങിയ എത്ര പറഞ്ഞാലും തീരാത്ത നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സു കീഴടക്കിയ…. മലയാളികൾക്ക് എന്നെന്നും ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ സമ്മാനിച്ച ജോൺസൺ മാസ്റ്റർ.
ജി ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി സിനിമയിലെത്തിയ ജോൺസൺ, ദേവരാജനു ശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ സംഗീത സംവിധായകൻ കൂടിയാണ്.1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി – മേരി ദമ്പതികളുടെ മകനായി ജനിച്ചു. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം, ചെറുപ്പകാലത്തു തന്നെ ഗിത്താറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച്ചു.
1968 ൽ ജോൺസണും ചില സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച വോയ്സ് ഓഫ് തൃശൂർ എന്ന ട്രൂപ്പിലെ മ്യൂസിക് കണ്ടക്ടറായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം മദ്രാസിൽ എത്തിയ ജോൺസൺ ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റായി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്ന ജോൺസൺ ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്.
ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു സിനിമ ലോകത്തിലേക്കുള്ള പ്രവേശനം. ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’ എന്ന ചിത്രത്തിൽ പി ജയചന്ദ്രൻ പാടിയ വിപിന വാടികേ…… എന്ന ഗാനത്തിന് സംഗീതം നൽകി സ്വതന്ത്ര സംഗീത സംവിധായകനായി. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയിൽ, പാർവതി, പ്രേമഗീതങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ജോൺസൺ മാസ്റ്ററുടെ പ്രതിഭയെ മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞു.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവൻ, കിരീടം, ചെങ്കോൽ, ചമയം തുടങ്ങിയ ചിത്രങ്ങളെ അക്കാലത്തെ സൂപ്പർഹിറ്റുകളാക്കി മാറ്റിയതിൽ ജോൺസൺ മാസ്റ്ററുടെ പങ്ക് വിസ്മരിക്കാനാവില്ല. പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ്, ബാലചന്ദ്രമേനോൻ തുടങ്ങിയ മുൻനിര സംവിധായകരുടെ കൂട്ടുകെട്ടിൽ മലയാള സിനിമയ്ക്കു ലഭിച്ചത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല ഗാനങ്ങളായിരുന്നു. കൂടെവിടെ എന്ന ചിത്രം മുതൽ പത്മരാജൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോൺസൺ. 17 പത്മരാജൻ ചിത്രങ്ങൾക്കാണു ജോൺസൺ സംഗീതം പകർന്നിരിക്കുന്നത്.
തൂവാനത്തുമ്പികൾ, വന്ദനം, ചിത്രം, മണിച്ചിത്രത്താഴ്, താഴ്‌വാരം തുടങ്ങിയ ചിത്രങ്ങൾക്ക് ജോൺസൺ നൽകിയ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയതാണ്.
മുന്നൂറിൽ അധികം മലയാള ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കിയതിന് രണ്ടു തവണ ദേശീയ പുരസ്കാരം നേടുന്ന ഏക മലയാളിയാണ് ജോൺസൺ. കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം രണ്ട് തവണയും നേടി.
തൊണ്ണൂറുകൾക്കു ശേഷം അൽപകാലം സംഗീത ലോകത്തു നിന്നു വിട്ടു നിന്ന മാസ്റ്റർ 2006 ൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. തുടർന്ന് ഗുൽമോഹർ, നാടകമേ ഉലകം എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നിർവ്വഹിച്ചു.
2011 ഓഗസ്റ്റ് 18ന് ഹൃദയാഘാതത്തെത്തുടർന്ന് 58ാം വയസ്സിൽ ജോൺസൺ മാസ്റ്റർ ഓർമ്മയായി. മലയാളിക്ക് എന്നെന്നും ഓർത്തിരിക്കാൻ മധുരമൂറുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. റാണിയാണ് ഭാര്യ. ഷാൻ, റെൻ എന്നിവർ മക്കൾ. സോഫ്റ്റ്‌വേർ എഞ്ജിനിയറായിരുന്ന റെൻ ജോൺസൺ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തിൽ മരിച്ചു. മകളും ഗായികയുമായിരുന്ന ഷാൻ 2016 ഫെബ്രുവരി 5-ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാര്യ ഇപ്പോൾ അർബുദബാധിതയായി ചികിത്സയിലാണ്.