സാമ്പത്തിക തട്ടിപ്പു കേസിൽ കെ പി സി സി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിലായി. നിക്ഷേപങ്ങൾ സ്വീകരിച്ച് പണം നിക്ഷേപിച്ചവരെ പറ്റിച്ചു എന്ന പരാതിയിലാണ് ശ്രീനിവാസൻ അറസ്റ്റിലായത്. ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ ഒരു ധനകാര്യ സ്ഥാപനം നടത്തിയാണ് ശ്രീനിവാസൻ കോടിക്കണക്കിനു രൂപ സാധാരണക്കാരിൽ നിന്നുൾപ്പെടെ തട്ടിയെടുത്തത്.
ഇതേ കേസിൽ ശ്രീനിവാസൻ്റെ കൂട്ടാളിയായിരുന്ന പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന സുന്ദർ മേനോനെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പണം നിക്ഷേപിച്ചാൽ അഞ്ചു കൊല്ലം കഴിയുമ്പോൾ ഇരട്ടി തുക മടക്കി നൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും ബന്ധവുമുള്ള പ്രതികളുടെ വാക്ചാതുരിയിൽ മയങ്ങി കിടപ്പുരോഗികൾ അടക്കമുള്ളവർ പണം നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ച് പറഞ്ഞു. ഏകദേശം 17 കോടിയോളം രൂപ ഇവർ നിക്ഷേപകർക്ക് നൽകാനുണ്ട്.