മഴയത്ത് അവധി കിട്ടിയില്ലെങ്കില്‍ കളക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ കയറി കമന്റിടുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇടുക്കി കലക്ടര്‍ വി വിഘ്നേശ്വരി.
കളക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ലെന്നും താലൂക്കുകളിൽ നിന്നും പൊലീസിൽ നിന്നുമൊക്കെ റിപ്പോർട്ടുകൾ കിട്ടണമെന്നും ഫെയ്സ്ബുക്കില്‍ ബഹളം വച്ചിട്ട് കാര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് നാളെ ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി ദിവസങ്ങളില്‍ വീട്ടിലുള്ളവരെ ശല്യപ്പെടുത്താതെ പുസ്തകങ്ങള്‍ വായിക്കണമെന്നും കളക്ടര്‍ പറയുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുട്ടികളേ …മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലൈ) അവധിയാണ് കേട്ടോ…വീട്ടിലുള്ളവരെ ശല്യപ്പെടുത്താതെ സിലബസിലെ പുസ്തകങ്ങളോ ലൈബ്രറി ബുക്കുകളോ വായിക്കാൻ ശ്രദ്ധിക്കണേ…വെറുതെ സമയം കളയരുത്. പിന്നെ മറ്റൊരു കാര്യം , കളക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ……താലൂക്കുകളിൽ നിന്നും പോലീസിൽ നിന്നുമൊക്കെ റിപ്പോർട്ടുകൾ കിട്ടണം. പിന്നെ imd report, rainfall measurement, history of past incidents , cumulative rainfall accrued so far, windspeed ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ അവധി കൊടുക്കാനാകൂ….പറഞ്ഞുവന്നത് എഫ് ബിയിൽ ബഹളം വച്ചിട്ട് കാര്യമില്ലെന്നാണ്…..അപ്പൊ നേരത്തെ പറഞ്ഞത് മറക്കണ്ട….സമയം വെറുതെ കളയരുത്….