പുതിയ ക്രിമിനൽ കോഡ് നിലവിൽ വന്നതിനു പിന്നാലെ ഇതടിസ്ഥാനമാക്കി ആദ്യ കേസും രജിസ്റ്റർ ചെയ്തു. ന്യൂഡെൽഹിയിലെ റയിൽവേ ഓവർ ബ്രിഡ്ജിനടിയിൽ പൊതു ഗതാഗതത്തിനു തടസമുണ്ടാക്കുന്ന രീതിയിൽ വഴിയോര കച്ചവടം നടത്തിയ ബിഹാർ സ്വദേശിയായ കച്ചവടക്കാരനെതിരെയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.
കുടിവെള്ളം, പുകയില ഉൽപ്പനങ്ങൾ എന്നിവ വണ്ടിയിൽ കൊണ്ടു നടന്നു വിൽക്കുന്ന പങ്കജ് കുമാറിനോട് അയാളുടെ കച്ചവടം തിരക്കേറിയ വഴിയിൽ ഗതാഗത തടസം സൃഷ്ടിക്കുന്നതായി പൊലിസ് പറഞ്ഞു. അടിയന്തരമായി കച്ചവടം അവസാനിപ്പിച്ച് വണ്ടി റോഡിൽ നിന്നു മാറ്റാനും പൊലിസ് ഇൻസ്പെക്ടർ നിർദേശം നൽകി. പക്ഷേ കച്ചവടം നിർത്താനോ വണ്ടി മാറ്റാനോ അയാൾ തയ്യാറായില്ല. തുടർന്നാണ് നടപടി എടുത്തത്.