“താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്നും തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും ആ പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും” വിളിച്ചുപറയാൻ ധൈര്യം കാട്ടിയ, മലയാളത്തിലെ ആദ്യകാല “പൈങ്കിളി” സാഹിത്യകാരനായിരുന്നു മുട്ടത്തുവർക്കി.
മലയാള സാഹിത്യത്തെ ജനകീയവൽക്കരിച്ച, മദ്ധ്യ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന
ഈ ജനപ്രിയ എഴുത്തുകാരൻ 81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തന കൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ മലയാളത്തിലെ വായനക്കാർക്ക് സമ്മാനിച്ചു. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ച, ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനികളുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനുമായിരുന്നു അദ്ദേഹം.
മലയാളികളെ സാഹിത്യ ലോകത്തിലേക്ക് നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിനു ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ വി കൃഷ്ണവാര്യരും മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കിയെന്ന് കേസരി ബാലകൃഷ്ണപിള്ളയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും മകനായി 1915 ഏപ്രിൽ 28ന് വർക്കി ജനിച്ചു. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ കൂട്ടിക്കലിലെ തടി ഫാക്ടറിയിൽ കണക്കെഴുത്തുകാരനായി. കുറച്ചു നാൾ എം പി പോളിന്റെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിച്ചു. പിന്നീട് എം പി പോളിനോടൊത്ത് സഹ പത്രാധിപരായി ദീപികയിൽ ജോലിചെയ്തു. ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം പി പോൾ ആണ് വർക്കിയെ ഗദ്യ മേഖലയിലേക്ക് തിരിച്ചു വിട്ടത്. 1950 മുതൽ 1976 വരെ ദീപികയുടെ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു.
പത്രത്തിലെ ‘നേരും നേരമ്പോക്കും’ എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു.
മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളുമായിരുന്നു. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേംനസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു. കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന്
1957 ൽ പ്രസിഡന്റിന്റെ വെള്ളിമെഡൽ ലഭിച്ചു. തിരുവനന്തപുരം കൊട്ടാരത്തിൽ വിളിച്ച് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.
ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവൽക്കരിക്കുന്ന, ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. അത്തരം രചനകളെ വിശേഷിപ്പിക്കുന്ന “പൈങ്കിളി സാഹിത്യം” എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സ്രഷ്ടാവായ മുട്ടത്തു വർക്കി കാരണക്കാരനായി. വിമർശനങ്ങളോട് മുട്ടത്തു വർക്കി പ്രതികരിച്ചത് ഇങ്ങനെയാണ്
“എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതു മതി.
സാധാരണക്കാരായ മലയാളിയെ വായിക്കാൻ പഠിപ്പിച്ചത് 1970 – 80 കാലഘട്ടത്തിലെ കേരളത്തിലെ ജനകീയ പ്രസിദ്ധീകരണങ്ങളാണ്. ഏറ്റവും ലളിതവും മനോഹരവുമായ ഭാഷയിൽ വീട്ടിലെ പ്രായമായവർക്കു പോലും മനസ്സിലാകുന്ന കഥകളിൽ കൂടി, മലയാളിയെ ഒരുകാലത്ത് പ്രേമിക്കാൻ പഠിപ്പിച്ചതും കുളിരു കൊള്ളാൻ പഠിപ്പിച്ചതുമായ പ്രസിദ്ധീകരണങ്ങളിലൂടെ
നാട്ടിൻപുറ വായനക്കാരുടെ പ്രിയ എഴുത്തുകാരനായി മാറി മുട്ടത്തു വർക്കി. കാലം മാറിയെങ്കിലും ഇന്നും വായനശാലകളിലെ അലമാരകളിൽ മുട്ടത്തുവർക്കിയുടെ കൃതികൾ തിരയുന്ന പലരും ഉണ്ടെന്നുള്ളത് സത്യമാണ്. 1989 മേയ് 28 ന് മുട്ടത്തു വർക്കി അന്തരിച്ചു.