വളർത്തുനായ നിരോധനത്തിൽ കേന്ദ്ര സർക്കാറിന്റെ യുക്തി ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതി. 23 ഇനം വിദേശ നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപന എന്നിവ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി കേന്ദ്രത്തിനു നോട്ടീസ് അയച്ചത്. നിരോധനം എന്തിനെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി 23 ഇനം നായകള്‍ക്കാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസൻസ് നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയക്കുകയും ചെയ്തു.
പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലീറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോര്‍ബോല്‍, കങ്കല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോര്‍ജനാക്, ജാപ്പനീസ് ടോസ, അകിത, മാസ്റ്റിഫ്, റോട്ട് വീലര്‍, റോഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കനാരിയോ, അക്ബാഷ്, മോസ്‌കോ ഗാര്‍ഡ് തുടങ്ങിയ നായകള്‍ക്കായിരുന്നു നിരോധനം ഏർപ്പെടുത്തിയത്.
പട്ടികയിലുള്ള നായകള്‍ മനുഷ്യജീവന് അപകടമാണെന്നും നായകളുടെ ആക്രമണം മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു എന്നുമുള്ള വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാരിന്‍റെ നടപടി. ഈ ഇനങ്ങളുടെ മിശ്രിതവും സങ്കരയിനങ്ങളും നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്