ദേവികുളം മുൻ എം എല്‍ എ യും സി പി എം നേതാവുമായ എസ് രാജേന്ദ്രൻ എല്‍ ഡി എഫ് കണ്‍വെൻഷനില്‍ പങ്കെടുത്തു.
ഇതോടെ അദ്ദേഹം ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി. പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്ത എസ് രാജേന്ദ്രൻ, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
മൂന്നാറില്‍ നടക്കുന്ന എല്‍ ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും അദ്ദേഹം തീരുമാനിച്ചതായാണ് സൂചന.
ഇന്നലെ ഇടുക്കിയിലെ മുതിര്‍ന്ന സി പി എം നേതാവും എം എല്‍ എയുമായ എംഎം മണിയും സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസും രാജേന്ദ്രൻ്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി പരിപാടിയില്‍ എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ടു പോകണമെങ്കില്‍ ചില നിബന്ധനകള്‍ എസ് രാജേന്ദ്രൻ നേരത്തെ മുന്നോട്ടുവച്ചിരുന്നു.
പ്രാദേശികമായ നേതൃസ്ഥാനം അടക്കമാണ് രാജേന്ദ്രൻ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിബന്ധനകളില്‍ എന്തെല്ലാം ധാരണ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല.