റബ്ബറിന് താങ്ങുവില 180 രൂപ

At Malayalam
1 Min Read

സംസ്ഥാനത്ത് റബര്‍ താങ്ങുവില 180 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ റബര്‍ ഉത്പ്പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ സംസ്ഥാന ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

2024 ഏപ്രില്‍ ഒന്നു മുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അത് നടപ്പാക്കിയാണ് ഉത്തരവിറക്കിയത്. അന്തര്‍ദേശീയ വിപണിയില്‍ വില ഉയരുമ്പോഴും രാജ്യത്ത് റബര്‍ വില തകര്‍ച്ചയ്ക്ക് കാരണമാകുന്ന നയ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ സാഹചര്യത്തിലും, എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച് റബര്‍ കര്‍ഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

റബര്‍ സബ്സിഡി 24.48 കോടി അനുവദിച്ചു. സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ഉത്‌പ്പാദന ബോണസായി 24.48 കോടി രുപ കൂടി അനുവദിച്ചതായി ധന മന്ത്രി അറിയിച്ചു. ഇതോടെ റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബര്‍ കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി നല്‍കുന്നത്. ഈ വര്‍ഷം റബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്സിസി ലഭ്യമാക്കിയിട്ടുണ്ട്.

Share This Article
Leave a comment