കേരളത്തിലെ മൂന്നു ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലൊന്നും മത്സ്യബന്ധനത്തിനു തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാടു തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുകയും വേണം.
സംസ്ഥാനത്ത് ശക്തമായ ചൂടാണ് വിവിധ ജില്ലകളിൽ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പു പ്രകാരം പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. മാർച്ച് 19 വരെ ജില്ലകളിൽ ഇതേ താപനില തന്നെയായിരിക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലവ മലയോര മേഖലകളിലൊഴികെ മാർച്ച് 19 വരെ ചൂടും അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്