പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ 20 മണിക്കൂറിനു ശേഷം കിണറ്റില്‍ കണ്ടെത്തി. കാട്ടുപന്നിയെ കണ്ടു ഭയന്നോടിയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റില്‍ വീണത്. പത്തനംതിട്ട അടൂര്‍ വയല പരുത്തിപ്പാറയിലാണ് സംഭവം. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് എലിസബത്തിനെ കാണാതായത്.
ഇന്ന് ഉച്ചക്ക് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ടപ്പോഴാണ് കിണറ്റില്‍ വീണ വിവരം പുറത്തറിയുന്നത്. പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടി കിണറിനു മുകളിലേക്ക് കയറിയതാണ് എലിസബത്ത്. കിണറിനു മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു.
ആഴമുള്ള കിണറ്റില്‍ നിന്നും രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് അടൂര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്. കിണറ്റില്‍ അഞ്ച് അടിയോളം വെള്ളമുണ്ട്. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് വീട്ടമ്മ.